Tuesday, 26 July 2016

മാജിക് പെൻ തട്ടിപ്പ് വ്യാപകം...??

വ്യാപകമാകുന്ന മാജിക് പെൻ തട്ടിപ്പിനെതിരെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ബാങ്കുകൾ. വ്യാജ ചെക്കുമായി ബന്ധപ്പെട്ട പരാതികൾ പെരുകുന്ന പശ്ചാത്തലത്തിലാണു പ്രത്യേകതരം പേനയെക്കുറിച്ചു പ്രമുഖ ബാങ്കുകൾ മുന്നറിയിപ്പു നൽകിയത്. വ്യാജ ചെക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു വർധിക്കുകയാണെന്ന് എഫ്ജിബി ഉപഭോക്താക്കൾക്ക് അയച്ച ഇ–മെയിൽ സന്ദേശത്തിൽ പറയുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകളും ജാഗ്രതപാലിക്കേണ്ട കാര്യങ്ങളും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.

സിറ്റി ബാങ്കും ഉപഭോക്താക്കൾക്കു ജാഗ്രതാ നിർദേശം നൽകി. ഈ മാസം ആദ്യം റാക് ബാങ്കും നിർദേശം നൽകിയിരുന്നു. ഉപഭോക്താവിനു പ്രത്യേകതരം പേന നൽകിയതിനുശേഷം അതുവച്ചു വിവരങ്ങൾ ചെക്കിൽ എഴുതാൻ ആവശ്യപ്പെട്ടാണു തട്ടിപ്പു നടത്തുന്നതെന്നു ബാങ്ക് അറിയിച്ചു. മാജിക് പെൻ എന്നറിയപ്പെടുന്ന ഇത്തരം പേനകൾകൊണ്ട് എഴുതുന്നതു മാഞ്ഞുപോകുന്നതോ മായിച്ചുകളയാവുന്നതോ ആണ്. തനിക്കാവശ്യമായ തുകയും പേരും എഴുതിച്ചേർത്താണ് 
ഉപഭോക്താക്കളുടെ പണം തട്ടിപ്പുകാർ കൈക്കലാക്കുന്നത്.

കൂടാതെ ക്രെഡിറ്റ് കാർഡ്, വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള തട്ടിപ്പു നടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ബാങ്കിന്റെ പേരിൽ വ്യാജ ഇ–മെയിൽ അയച്ച് ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്തുന്ന രീതിയുമുണ്ട്. ബാങ്ക് അയച്ചതാണെന്നു കരുതി ഉപഭോക്താവ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾവരെ കൈമാറി വഞ്ചിതരാകാറുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു ബാങ്കുകൾ അറിയിച്ചു.
ബാങ്കുകൾ നൽകുന്ന നിർദേശങ്ങൾ...
1.ബാങ്കുകൾ നൽകുന്ന നിർദേശങ്ങൾ ചെക്ക് ആരുടെ പേരിലാണോ നൽകുന്നത്, അവരുടെ പേരും മറ്റു വിവരങ്ങളും പേന ഉപയോഗിച്ചുതന്നെ പൂരിപ്പിക്കുക. മറ്റുള്ളവർ നൽകുന്ന പേന ഉപയോഗിക്കാതിരിക്കുക.
2.സ്വന്തം വിവരങ്ങൾ നൽകുന്നതിനു മുൻപു ബാങ്ക് പ്രതിനിധിയുടെ ഫോട്ടോ ഐഡന്റിറ്റിയും മറ്റു വിവരങ്ങളും പരിശോധിക്കുക.
3.ഒരിക്കലും ബ്ലാങ്ക് ചെക്ക് നൽകാതിരിക്കുക.
4. ചെക്ക് ബുക്ക് സുരക്ഷിതമായി സൂക്ഷിക്കുക.
5.അത്യാവശ്യമുള്ളപ്പോൾ മാത്രം ചെക്ക് ഉപയോഗിക്കുക. പരമാവധി ഇലക്ട്രോണിക് ബാങ്കിങ് ഉപയോഗിക്കുക.
6.ബാങ്കിൽനിന്നുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും എസ്എംഎസും ഇ–മെയിലും പതിവായി പരിശോധിക്കുക.
7.പരിചയമില്ലാത്തവർക്കു ചെക്ക് നൽകാതിരിക്കുക. ചെക്ക് സാംപിൾ ഉപഭോക്താവിൽനിന്നു ലഭിക്കാനായി ആകർഷകമായ പല വാഗ്ദാനങ്ങളും തട്ടിപ്പുകാർ നൽകാറുണ്ട്.
8.ചെക്കിൽ സുരക്ഷയ്ക്കായി നൽകിയിരിക്കുന്ന ഭാഗങ്ങൾ ശ്രദ്ധിക്കുക.
9.ചെക്കിൽ എഴുതാനായി ആരു പേന നൽകിയാലും ശ്രദ്ധിക്കുക. മാജിക് പേനയാണോ എന്നു പരിശോധിക്കുക.
10.മാജിക് പേനകൾ യുഎഇയിൽ നിരോധിച്ചതാണ്. ഇത്തരം പേനകൾ കണ്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കുക.

Monday, 25 July 2016

ആറില്‍ തോറ്റു, നൂറു കോടിയുടെ വിറ്റുവരവ്>>>>>>>>>>>>>>>>>>>>>>?

ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ മുസ്തഫയോട് കണക്ക് മാഷ് മാത്യു ചോദിച്ചു. നിനക്ക് ആരാവണം? കൂലിപ്പണിക്കാരനോ അതോ അധ്യാപകനോ? ഒന്നാലോചിച്ചശേഷം മുസ്തഫ പറഞ്ഞു: എനിക്ക് മാഷായാല്‍ മതി സാര്‍. കൂട്ടികളുടെ പരിഹാസം സഹിച്ച് മുസ്തഫ വീണ്ടും ആറാം ക്ലാസില്‍ തിരിച്ചെത്തി. കളിയാക്കല്‍ കേട്ടില്ലെന്ന് നടിച്ച് പിന്നെയും പഠിച്ചു. പഠിച്ച് പഠിച്ച് ബി.ടെക്കും എം.ബി.എ.യുമെടുത്തു. അച്ഛനെപ്പോലെ കൂലിപ്പണിക്കാരനാവാന്‍ പോയ മുസ്തഫ പക്ഷേ, മാഷായില്ല. പകരം ദോശമാവും പൊറോട്ട മാവും വില്‍ക്കുന്നയാളായി. മുസ്തഫയുടെ കമ്പനിയുടെ വിറ്റുവരവ് ഇന്ന് 100 കോടി രൂപയാണ്. കമ്പനിയില്‍ ജോലി ചെയ്യുന്നതാവട്ടെ 1,100 പേരും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മുസ്തഫയുടെ ഐ ഡി ഫ്രഷ് ഫുഡ് ലക്ഷ്യമിടുന്നത് ആയിരം കോടിയുടെ ബിസിനസാണ്.
ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍ കൊയ്യുന്ന മുസ്തഫയുടെ ബാല്യം പക്ഷേ, അത്ര സമ്പന്നമായിരുന്നില്ല. വയനാട് കല്‍പ്പറ്റയ്ക്കടുത്ത് ചെന്നലോട് ഉണ്ടായിരുന്നത് ഒരു പ്രൈമറി സ്‌കൂള്‍ മാത്രം. ഏറ്റവും അടുത്തുള്ള ഹൈസ്‌കൂളിലേയ്ക്ക് നാലു കിലോമീറ്റര്‍ നടക്കണം. അതുകൊണ്ടുതന്നെ പ്രൈമറി സ്‌കൂളില്‍ തന്നെ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നതായിരുന്നു കുട്ടികളുടെ ശീലം. ആറാം ക്ലാസില്‍ തോറ്റപ്പോള്‍ മുസ്തഫയോടും ഉപ്പ പറഞ്ഞത് തന്റെയൊപ്പം കൂലിപ്പണിക്ക് കൂടാനായിരുന്നു. അതില്‍ വലിയ അപരാധം തോന്നിയില്ല സ്‌കൂളില്‍ പോകാത്ത ഉമ്മയ്ക്കും. ഒരിക്കലും വഴങ്ങാത്ത ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോല്‍ക്കാനാവില്ലെന്ന് ചിന്തിച്ചാണ് മുസ്തഫയും സ്‌കൂളിനോട് വിട പറയുന്നതിനെ കുറിച്ച് ആലോചിച്ചത്. പക്ഷേ, കണക്കില്‍ മിടുക്കനായ മുസ്തഫ പഠിത്തം നിര്‍ത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസില്‍ പിന്നെയും വന്നിരുന്നത്.
കൂലിപ്പണിയെടുത്ത് കുടുബം പുലര്‍ത്താതെ മകന്‍ പിന്നെയും പഠിക്കാന്‍ പോവുന്നതിനോട് ഉപ്പയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. തോമസ് സാറിന് നന്നായി പണിപ്പെടേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാര്‍ തന്നെ. മാഷിന്റെ പ്രയത്‌നം വിഫലമായില്ല. ഏഴാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഒന്നാമനായി.
മുസ്തഫ അങ്ങനെ ആദ്യമായി ചുരമിറങ്ങാന്‍ തീരുമാനിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്തലായിരുന്നു തടസ്സം. എന്നാല്‍, ഉപ്പയുടെ സുഹൃത്ത് ആ പ്രശ്‌നം പരിഹരിച്ചു. കോളേജിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍, പതിനഞ്ച് കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണത്തിനായി ഓരോ ഹോസ്റ്റലിലും പോകുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു മുസ്തഫയ്ക്ക്. മറ്റ് കുട്ടികളുടെ അര്‍ഥം വച്ചുള്ള നോട്ടവും കമന്റുകളുമൊന്നും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നിട്ടും എല്ലാം സഹിച്ച് മുസ്തഫ പഠിത്തത്തില്‍ മുഴുകി. അപ്പോഴും ഇംഗ്ലീഷായിരുന്നു വില്ലന്‍. ക്ലാസുകളൊക്കെ ഇംഗ്ലീഷില്‍. മുസ്തഫയ്ക്കാണെങ്കില്‍ ഒരക്ഷരം പിടികിട്ടുന്നുമില്ല. ഒരു കൂട്ടുകാരനാണ് അതൊക്കെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്. മുസ്തഫയുടെ ഉള്ളില്‍ വാശിയുടെ കനലെരിയുകയായിരുന്നു അപ്പോഴെല്ലാം. മൊഴിമാറ്റി കേട്ട് പഠിച്ചിട്ടും മുസ്തഫ നല്ല മാര്‍ക്കോടെ തന്നെ പ്രീഡിഗ്രി ജയിച്ചു.
അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൈവാധീനവുമാണ് അന്ന് തനിക്ക് തുണയായതെന്ന് മുസ്തഫ പറയുന്നു. വിദ്യാഭ്യാസ വായ്പയെടുത്താണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് വളരെ കരുതിയായിരുന്നു ഒരോ പൈസയും ചിലവിട്ടത്.
1995ല്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു എഞ്ചിനീയറാവുക മാത്രമായിരുന്നു സ്വപനം. അങ്ങിനെയാണ് ബെംഗളരൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാന്‍ഹാട്ടന്‍ അസോസിയേറ്റ്‌സില്‍ ചേര്‍ന്നത്. അവിടെ നിന്ന് മോട്ടൊറോളയില്‍. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയര്‍ലന്‍ഡിലേയ്ക്ക് അയച്ചു. ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര.
പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി. വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്ത് മിച്ചം വന്ന ഒരു ലക്ഷം രൂപ വയനാട്ടില്‍ ഉപ്പയ്ക്ക് അയച്ചു കൊടുത്തു. പൊട്ടിക്കരഞ്ഞാണ് ഉപ്പ ഈ വലിയ തുക സ്വീകരിച്ചത്. പിന്നീട് വീട് മാറ്റി നിര്‍മിച്ചു. സഹോദരിയുടെ കല്ല്യാണവും നടത്തി.
സ്വന്തം കല്ല്യാണം കഴിഞ്ഞ് 2003ല്‍ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ജനിച്ച നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മുസ്തഫയുടെ മനസ്സില്‍ ഉദിച്ചത് ഇക്കാലത്താണ്. പഠിത്തം പാതിവഴിയില്‍ നിര്‍ത്തിയും കൂലിവേല ചെയ്തും നാട്ടില്‍ ജീവിതം നശിപ്പിക്കുന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടണമെങ്കില്‍ അവര്‍ക്കൊരു ജോലി വേണം. അങ്ങിനെയാണ് ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായത്. ജോലി ഉപേക്ഷിക്കുന്നതിനെ ഉപ്പയും ഭാര്യവീട്ടുകാരും നഖശിഖാന്തം എതിര്‍ത്തു. ഒപ്പം നിന്നത് ഭാര്യയും ബന്ധുവായ നസീറും മാത്രം. അവര്‍ നല്‍കിയ ധൈര്യത്തില്‍ എം.ബി.എ പഠിക്കാന്‍ ബെംഗളൂരു ഐ.ഐ.എമ്മില്‍ ചേര്‍ന്നു.
മുസ്തഫയുടെ ബന്ധുവായ ഷംസുദ്ദീനാണ് ദോശ മാവ് വില്‍ക്കുന്നതിന്റെ ആശയം പറഞ്ഞത്. ദോശമാവ് കവറിലാക്കി റബ്ബര്‍ ബാന്‍ഡ് കുടുക്കി വില്‍ക്കുന്നതിന് പകരം നല്ല കവറിലാക്കി വിറ്റാല്‍ എന്താണ് എന്നതായി ചിന്ത. മുസ്തഫ നല്‍കിയ 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവര്‍ക്കും. ബെംഗളൂരുവില്‍ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈന്‍ഡറും ഒരു മിക്‌സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളില്‍ മാവ് വില്‍ക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വില്‍ക്കാനായാല്‍ കൂടുതല്‍ മെഷിനുകള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍, പുതിയ ഉത്പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പല കടക്കാരും സമ്മതിച്ചില്ല. പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദിവസവും നൂറ് പായ്‌ക്കെന്ന ടാര്‍ജറ്റ് അവര്‍ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാര്‍ജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കള്‍ക്ക് കൂടി ജോലിയും കൊടുത്തു.
2007ല്‍ എം.ബി.എ. പൂര്‍ത്തിയാക്കി മുസ്തഫ ഔദ്യോഗികമായി തന്നെ കമ്പനിയില്‍ ചേര്‍ന്നു. മാര്‍ക്കറ്റിങ്ങിന്റെയും ഫിനാന്‍സിന്റെയും ചുമതലയുള്ള സി.ഇ.ഒ. കമ്പനി പിന്നെ പടിപടിയായി വളര്‍ന്നു. നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വര്‍ഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയില്‍ 2500 ച. അടി വിസ്തീര്‍ണമുള്ള ഷെഡിലായി മാവ് നിര്‍മാണം. അമേരിക്കയില്‍ നിന്ന് അഞ്ച് കൂറ്റന്‍ വെറ്റ് ഗ്രൈന്‍ഡറുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി.
കൃത്രിമമായ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാത്ത മാവിനും പൊറോട്ടയ്ക്കും ആവശ്യക്കാര്‍ അനുദിനം വര്‍ധിച്ചു. കമ്പനിയുടെ പ്രരവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഐ ഡി ഫ്രഷും മുസ്തഫയും ദുബായിലുമെത്തി. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദുബായില്‍ നിന്നാണ്. ഇന്ന് ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ഇന്ന് ഐ ഡി ഫ്രഷിന്റെ ദോശമാവും ഇഡ്ഡലി മാവും ലഭിക്കും. പത്ത് വര്‍ഷം മുന്‍പ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവര്‍ ഇന്ന് വില്‍ക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഇന്ന് ഒരു മാസം വാങ്ങുന്നത് നാല്‍പ്പതിനായിരത്തോളം രൂപ.
ഒരു മുത്തശ്ശിക്കഥയേക്കാള്‍ കാമ്പുള്ള ഈ വിജയകഥയുടെ രഹസ്യം മുസ്തഫ തന്നെ പറയും. എന്തെങ്കിലും തുടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ നാളെയ്ക്കുവേണ്ടി കാത്തിരിക്കരുത്. വ്യവസായം തുടങ്ങാനുള്ള ആലോചനയുമായി നഷ്ടപ്പെടുത്തിയ കാലത്തില്‍ എനിക്ക് ഇന്ന് നഷ്ടബോധമുണ്ട്. അഞ്ച് വര്‍ഷം മുന്‍പെങ്കിലും ഈ കമ്പനി തുടങ്ങേണ്ടതായിരുന്നു. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ശരിയായ ഉത്പ്പന്നവുമായി വന്നു എന്നതാണ് ഞങ്ങളുടെ വിജയം. സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച ഈ പാഠമാണ് മുസ്തഫ ഇന്ന് മറ്റ് യുവാക്കള്‍ക്ക് കൈമാറുന്നത്.

Saturday, 9 July 2016

KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്........?


6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.

പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.

19-വയസ്സിൽ അച്ഛനായി.

20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.

അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.

തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി. 

ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.

തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി.


നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.


ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.

ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....

Sunday, 3 July 2016

മനശക്തി പരിശീനത്തിലൂടെ സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ................?

എന്റെ മൈൻഡ് മാസ്റ്ററി പ്രോഗ്രാമിനെക്കുറിച്ച് പത്രമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് കോട്ടയത്തു വച്ച് നടത്തിയ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഗ്ളോറിയ. കോട്ടയത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായി ജോലി നോക്കുകയായിരുന്നു അവർ. മുപ്പത്തിരണ്ടു വയസായി. വിവാഹത്തെക്കുറിച്ച് പണ്ടെങ്ങോ മനസിൽ കയറിക്കൂടിയ ഭയം മൂലം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ആകെക്കൂടി കടുത്ത നിരാശ. ജോലിയിലും ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു ഗ്ളോറിയയുടെ മറ്റൊരു പ്രധാന പരാതി. ഗ്ളോറിയ പ്രോഗ്രാമിൽ സജീവമായി പങ്കെടുത്തു. ക്ളാസിൽ കൊടുക്കുന്ന ജേണലുകളെല്ലാം കൃത്യമായി എഴുതുകയും മെഡിറ്റേഷനുകളിൽ നിരുപാധികമായി പങ്കെടുക്കുകയും ചെയ്തു.
ഒരു കാര്യം ഉറപ്പ്. മാറ്റം വേണമെന്ന നല്ല ഒരു തീരുമാനം അവർ സ്വയം കൈക്കൊണ്ടിരുന്നു. ക്ലാസിലുണ്ടായിരുന്ന പലരുടെയും പോസിറ്റീവ് ഊർജം മെല്ലെ ഗ്ളോറിയയിലേക്ക് പകരുന്നുണ്ടെന്ന് എനിക്ക് മനസിലായി. തെറ്റായ വിശ്വാസങ്ങളുടെയും അകാരണമായ ഭീതിയുടെയും വെറുപ്പിന്റെയും മാലിന്യങ്ങൾ മനസിൽ നിന്ന് തുടച്ചുമാറ്റാൻ ഞാൻ അവരെ പഠിപ്പിച്ചു. പകരം അവിടെ സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും നന്മയുടെയും ശുഭചിത്രങ്ങൾ നിറച്ചു. വളരെ സന്തോഷത്തോടെയാണ് അവർ പ്രോഗ്രാം കഴിഞ്ഞു പോയത്.
നാലു മാസം കഴിഞ്ഞ്, ഒരു ദിവസം ഗ്ളോറിയ എന്റെ ഓഫിസിൽ വിളിച്ചു. അവർ ആഹ്ളാദഭരിതയായിരുന്നു. കാരണം കോട്ടയത്തു തന്നെയുള്ള ബാങ്കുദ്യോഗസ്ഥനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ഇതെങ്ങനെ സംഭവിച്ചു എന്നതിന് ഒരൊറ്റ ന്യായീകരണമേയുള്ളു. മനശക്തി പരിശീനത്തിലൂടെ സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഗ്ളോറിയയ്ക്ക് കഴിഞ്ഞു. അതാണ് അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. സ്വന്തം മനസിൽ നിന്നു തന്നെയാണ് അവർ ജീവിക്കാം കണ്ടെത്തിയതെന്ന് സ്പഷ്ടം.
അതുപോലെ നിങ്ങളുടെ മനസിന്റെ നിധിപേടകം തുറന്നു നോക്കുകയാണെങ്കിൽ നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ധാരാളം അറിവും അതിനെ പ്രചോദിപ്പിക്കുന്ന അഭിനിവേശവും വിജയം ലഭിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന സന്തോഷവും വിജയത്തിലേക്ക് പ്രേരിപ്പിക്കുന്ന വാശിയും വിജയേച്ഛയുമൊക്കെ സുക്ഷിച്ചുവച്ചിരിക്കുന്നതു കാണാം. പക്ഷെ അവ കാണണമെങ്കിൽ നിങ്ങൾ മനസിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കണം.
Mind Mastery Workshop | Calicut
info@lifelinemindcare.org | www.lifelinemindcare.org | +91 8129702213, +91 8138904235

Sunday, 12 June 2016

എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?

നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു?
ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലം കിട്ടാത്തതില്‍ അങ്ങേയറ്റം നിരാശരാണ് പലരും. എല്ലാവരും ഒരേ ലക്ഷ്യം നേടാന്‍ വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മാനേജര്‍മാര്‍ക്കിടയിലെ മത്സരവും പിരിമുറക്കവും പരിഹരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല.
ബിസിനസുകളുടെ ഉയര്‍ന്ന പരാജയ നിരക്കാണ് അലട്ടുന്ന പ്രധാന ഘടകം. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതുകൊണ്ട് നമുക്ക് വികസിത രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. അമേരിക്കയിലെ കാര്യമെടുത്താല്‍ 15 വര്‍ഷത്തിനുള്ളില്‍ 74 ശതമാനം ബിസിനസുകളും പരാജയപ്പെടുന്നു. യുഎസ്എ സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളാണിത്. ഒന്നോര്‍ത്തു നോക്കണം; ലോകത്ത് ബിസിനസ് ചെയ്യാനാകുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ 14-ാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്. ഫോബ്‌സിന്റെ 'Best Countries for Business’ പട്ടികയില്‍ 98-ാം സ്ഥാനമുള്ള ഇന്ത്യയില്‍ എന്തായാലും ഈ നിരക്ക് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതലായിരിക്കും എന്ന കാര്യം തീര്‍ച്ച.
ലാളിത്യം നഷ്ടമാകുന്നു
ബുദ്ധിയും വൈദഗ്ധ്യവുമുള്ള അങ്ങേയറ്റം പ്രചോദിതരായ സംരംഭകരും മാനേജര്‍മാരും ഉണ്ടായിട്ടും ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സങ്കേതങ്ങള്‍ ബിസിനസ് നടത്തിപ്പിനായി സ്വീകരിച്ചിട്ടും എന്തുകൊണ്ട് ബിസിനസുകള്‍ പരാജയത്തെ മുഖാമുഖം കാണുന്നു?

പ്രൊമോട്ടറുടെ സാമര്‍ത്ഥ്യമില്ലായ്മ, പരിചയക്കുറവ്, സര്‍ക്കാര്‍ നയങ്ങള്‍, നയവ്യതിയാനങ്ങള്‍, നയരാഹിത്യങ്ങള്‍ എന്നിങ്ങനെ പൊതുവെ മാനേജ്‌മെന്റ് വൃത്തങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ കൊണ്ടു മാത്രമാണ് ബിസിനസുകള്‍ പരാജയപ്പെടുന്നതെങ്കില്‍ ബിസിനസുകളുടെ വിജയശതമാനം ഇപ്പോഴുള്ളതിനേക്കാളും ഉയര്‍ന്നേനെ. അതായത്, വന്‍തോതില്‍ ബിസിനസ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന ഒരു പൊതുവായ ഘടകം ഉണ്ട്. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഈ പൊതുവായ ഘടകം നമ്മള്‍ ബിസിനസ് ചെയ്യുന്ന രീതിയുമായി നേരിട്ട് ബന്ധമുള്ളതാണ്.
ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. സ്വതവേ ബിസിനസുകളെല്ലാം ലളിതമാണ്; പക്ഷേ നാമതിനെ മാനേജ് ചെയ്ത് സങ്കീര്‍ണമാക്കുകയാണ്. എന്തുകൊണ്ടാണ് ഞാന്‍ ബിസിനസുകള്‍ ലളിതമാണെന്ന് പറയുന്നത്? കാരണം, ബിസിനസ് എന്നുവെച്ചാല്‍ പരസ്പര ബന്ധിതമായ ചില ഘടകങ്ങളും പ്രോസസുമാണ്. അതായത് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം നിശ്ചയിക്കുന്നത് ചില ഘടകങ്ങളാണ്. ചുരുക്കത്തില്‍ ചില പ്രതിബന്ധങ്ങളാണ് ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ ബാധിക്കുന്നത്.
നാം എങ്ങനെയാണ് ലളിതമായ ഒരു കാര്യത്തെ സങ്കീര്‍ണമാക്കുന്നത്? ഓര്‍ഗനൈസേഷന്‍ വളരുമ്പോള്‍ ബിസിനസ് സങ്കീര്‍ണമായെന്നു പറയാം. കൂടുതല്‍ ആളുകള്‍, കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍, വിപണി കൂടുതല്‍ വിശാലം അങ്ങനെ പലതും. ഇങ്ങനെ ബിസിനസ് വിശാലമാകുമ്പോള്‍ അതിലെ സങ്കീര്‍ണത കുറയ്ക്കാനുള്ള മാര്‍ഗം ബിസിനസിനെ വിഭജിച്ച് നിയന്ത്രിക്കുന്നതാണെന്ന് ചിലര്‍ കരുതും. ഓരോ വിഭാഗവും ഓരോ മാനേജര്‍മാര്‍ക്ക് കീഴിലാക്കും. ഈ സംവിധാനം പിന്നെയും ഏറെ പ്രതികൂല സാഹചര്യങ്ങളിലേക്ക് നയിക്കും. അതെന്താണെന്ന് നോക്കാം.
ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തിനും ഓരോ പ്രൊഫഷണല്‍ മാനേജര്‍മാരാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഓര്‍ഗനൈസേഷനിലെ ഏതാണ്ടെല്ലാ വിഭാഗത്തിനും തുല്യമായ പ്രാധാന്യമാകും ലഭിക്കുക. ഒരിക്കലും ഒരു മാനേജറും തന്റെ ജോലി അപ്രധാനമാണെന്ന് ധരിക്കുകയും അരുത്. സംരംഭകനാണെങ്കില്‍, ഈ ഓരോ വിഭാഗത്തിനും ഒരേ പ്രാധാന്യം കല്‍പ്പിച്ചു കൊണ്ട് ഒരുപോലെ മാനേജ് ചെയ്യാന്‍ ശ്രമിക്കും. ഈ മനോഭാവം മാനേജര്‍മാരുടെ തലത്തില്‍ നിന്ന് അരിച്ചിറങ്ങി താഴെ തട്ടിലുള്ള സൂപ്പര്‍വൈസറി പോലുള്ള തലങ്ങളിലേക്ക് വരെ എത്തും.
കാണാതെ പോകുന്ന വസ്തുതകള്‍
അതുകൊണ്ട് എന്താണ് സംഭവിക്കുക? ഈ മനോഭാവം വളര്‍ന്നുകഴിഞ്ഞാല്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് എന്ത് വലിയ പ്രതിബന്ധമാണത് സൃഷ്ടിക്കുക?

അത് മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ചില ഓര്‍ഗനൈസേഷനുകളില്‍ ഉല്‍പ്പാദനമാകും ഏറ്റവും വലിയ പ്രതിബന്ധം. അതില്‍ തന്നെ ഒരു പ്രത്യേക മെഷീനിന്റെ ഉല്‍പ്പാദനക്ഷമതയായിരിക്കും ഏറ്റവും സുപ്രധാനമായ കുപ്പിക്കഴുത്ത്. നാം പൊതുവേ എന്താണ് ചെയ്യുക? ഫാക്റ്ററിയിലെ എല്ലാ മെഷീനിനെയും പോലെ ഇതിനെയും പരിഗണിക്കും. അതായത് മറ്റ് മെഷീനുകള്‍ക്കുള്ളതുപോലെ ലഞ്ച് ബ്രേക്കും ടീ ബ്രേക്കുമെല്ലാം ഇതിനും കാണും. ഈ ഒരൊറ്റ മെഷീനിന്റെ ഔട്ട്പുട്ടിനെ ആശ്രയിച്ചിരിക്കുന്നു മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം എന്ന വസ്തുത മാനേജ്‌മെന്റ് ഇവിടെ കാണാതെ പോകുന്നു. ഈ ഒരു മെഷീനിന്റെ ലഞ്ച്/ടീ ബ്രേക്കുകള്‍ ഒഴിവാക്കിയാല്‍ വില്‍പ്പന 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് നിങ്ങളുടെ ലാഭം ഇരട്ടിയാക്കുകയും ചെയ്‌തേക്കും!
ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ബിസിനസുകള്‍ സ്വതവേ ലളിതമാണ്. ചില ഘടകങ്ങളാണ് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ സ്വാധീനിക്കുന്നത്. നമ്മുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമായി നില്‍ക്കുന്ന ഘടകത്തിന് പര്യാപ്തമായ ഊന്നലാണ് നല്‍കുന്നതെങ്കില്‍ അത്ഭുതകരമായ, അതായത് ഇരട്ടി ലാഭം നേടാനുതകുന്ന ഫലം നമുക്ക് ലഭിക്കും. ഒരു ബിസിനസ് വിജയകരമായി മുന്നോട്ടു നയിക്കാന്‍ അതിലെ എല്ലാ വിഭാഗത്തെയും ഒരേ പ്രാധാന്യത്തോടെ സമീപിക്കേണ്ട കാര്യമില്ല. ഓരോ ബിസിനസിലും ഓരോ നിര്‍ണായക ഘടകമുണ്ടാകും. ഇത് വ്യത്യസ്ത ബിസിനസുകള്‍ക്ക് വ്യത്യസ്തമായിരിക്കും. കാലത്തിനനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ നിര്‍ണായക ഘടകത്തെ അത്രയും പ്രാധാന്യമില്ലാത്തവയില്‍ നിന്ന് വ്യത്യസ്തമായി പരിഗണിക്കുകയാണ് വേണ്ടത്. ബിസിനസ് വിജയം ഉറപ്പാക്കാന്‍ ഓര്‍ഗനൈസേഷനിലെ എല്ലാവരും ഇക്കാര്യം മനസിലാക്കിയിരിക്കുകയും വേണം.
ഇനി മറ്റൊരു നെഗറ്റീവ് ഫലത്തെ കുറിച്ച് വിശദീകരിക്കാം. ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തെയും വിഭജിച്ച് അതത് മാനേജര്‍മാര്‍ക്ക് കീഴിലാക്കുമ്പോള്‍ അവരെടുക്കുന്ന ചില തെറ്റായ തീരുമാനങ്ങള്‍ എങ്ങനെ ബിസിനസിന് പ്രതികൂലമാകുന്നുവെന്ന് ഇതിലൂടെ തെളിയിക്കാം.
ഒറ്റപ്പെട്ട തുരുത്തുകള്‍!
ഓരോ വിഭാഗവും ഓരോ മാനേജര്‍മാരുടെ കീഴിലാകുമ്പോള്‍ പൊതുവായ ഒരു ലക്ഷ്യം നേടിയെടുക്കാന്‍ ഭാഗികമായ സ്വാതന്ത്ര്യത്തോടെ മാനേജര്‍മാര്‍ പ്രവര്‍ത്തിക്കും. ഓരോ വിഭാഗവും ഓരോ കോസ്റ്റ് സെന്റര്‍ കൂടിയാകുമ്പോള്‍ ഇവയോരോന്നിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് മാനേജ് ചെയ്യുന്നതിന് ഏറ്റവും നല്ല വഴിയെന്ന് ധരിക്കും.

ഇങ്ങനെ ഓരോ വകുപ്പിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴുണ്ടാകുന്ന അപകടമെന്താണെന്ന് നോക്കാം. പര്‍ച്ചേസ് മാനേജരോട് അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കും. ഇദ്ദേഹം എന്തു ചെയ്യും? കമ്പനി വാങ്ങുന്ന അസംസ്‌കൃത വസ്തുവിന്റെ ചെലവ് ചുരുക്കാന്‍ തീരുമാനിക്കും. നിലവിലുള്ള സപ്ലയറില്‍ നിന്ന് വാങ്ങുന്നത് നിര്‍ത്തി വില കുറഞ്ഞ മറ്റൊരു സപ്ലയറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങും. ഈ വകയില്‍ കമ്പനിയുടെ മെറ്റീരിയല്‍ കോസ്റ്റില്‍ 60 ലക്ഷം രൂപ തനിക്ക് ലാഭിക്കാനായെന്നും അവകാശപ്പെടും.
എന്നാല്‍ മറ്റൊരിടത്ത് പ്രശ്‌നം തലപൊക്കിയിട്ടുണ്ടാകും. കുറഞ്ഞ നിരക്കില്‍ സപ്ലയര്‍ നല്‍കിയ അസംസ്‌കൃത വസ്തുവിന് ഗുണമേന്മ കുറവായതിനാല്‍ പ്രൊഡക്ഷനില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രതിമാസം ഇതിലൂടെ 60 ലക്ഷം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നഷ്ടമാകുന്നുണ്ടാകും. അതായത് പ്രതിവര്‍ഷം 60 ലക്ഷം രൂപ ലാഭിക്കാനെടുത്ത ഒരു തീരുമാനം ഓര്‍ഗനൈസേഷന്റെ പ്രതിമാസ പ്രകടനത്തെ തന്നെ കുഴപ്പത്തിലാക്കും.
ഇത് തെറ്റായ ഒരു തീരുമാനമായിരിക്കും എന്നു മാത്രമല്ല ഇതിന് ശേഷം പര്‍ച്ചേസ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും മോശമാകും. ഒരു വിഭാഗം അതിന്റെ കാര്യക്ഷമത കൂട്ടുവാന്‍ ചെയ്ത കാര്യം എങ്ങനെയാണ് മറ്റൊന്നിന് പ്രശ്‌നമായതെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവാറും നെഗറ്റീവ് റിസള്‍ട്ടേ ഉണ്ടാകാറുള്ളൂ. മിക്ക ഓര്‍ഗനൈസേഷനിലും മാനേജര്‍മാര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രവൃത്തികള്‍ മറ്റ് വിഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന അനന്തരഫലത്തെ കുറിച്ച് ബോധവാന്മാരായിരിക്കുകയുമില്ല. തീരുമാനങ്ങള്‍ നടപ്പാക്കും മുമ്പ് ഇക്കാര്യങ്ങള്‍ ചിന്തിക്കുക പോലും ചെയ്യില്ലെന്നതാണ് ഏറ്റവും കഷ്ടം.
മൂന്നാമത്തെ നെഗറ്റീവ് ഫലം എന്താണെന്ന് നോക്കാം. വ്യത്യസ്ത മാനേജര്‍മാര്‍ വിഭിന്നങ്ങളായ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തന്ത്രങ്ങളുമായി രംഗത്ത് വരും. വിഭവങ്ങളുടെ അപര്യാപ്തതയാണ് തന്റെ പദ്ധതി പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്താത്തതിന് കാരണമെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേരും. ഇത് അനാവശ്യമായ മത്സരത്തിനും പിരിമുറുക്കത്തിനും ബന്ധങ്ങള്‍ മോശമാകുന്നതിനും കാരണമാകും. ഇനി ഇത്തരമൊരു പദ്ധതി വിജയകരമായി ആ മാനേജര്‍ നടപ്പാക്കിയാല്‍ പോലും മറ്റ് ചില വിഭാഗങ്ങളുടെ പിടിപ്പുകേട് അതിന്റെ പൂര്‍ണ ഫലത്തെ നിഷ്പ്രഭമാക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നും. അശ്രാന്തപരിശ്രമം നടത്തിയിട്ടും ഓര്‍ഗനൈസേഷനില്‍ മികച്ച ഫലം കിട്ടാതിരിക്കാന്‍ ഇത് ഇടയാക്കും.
പിഴവ് കണ്ടെണ്ടത്തുക
അതായത് ഓര്‍ഗനൈസേഷന്റെ മൊത്തം പ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്ന സുപ്രധാന ഘടകത്തിന് ഊന്നല്‍ നല്‍കാന്‍ ശ്രമിക്കാതെ തെറ്റായ തീരുമാനങ്ങളെടുക്കാനും അതിലൂടെ പ്രവര്‍ത്തനം മോശമാകാനും മാത്രമേ ഇത്തരം വിഭജിച്ചുള്ള പ്രവര്‍ത്തന രീതി സഹായകരമാകൂ.

സമയം കാര്യക്ഷമമായി വിനിയോഗിക്കുക എന്നതു തന്നെയാണ് ബിസിനസിലെ സുപ്രധാനമായ മറ്റൊരു ഘടകം. ബിസിനസ് കാലാവസ്ഥ അനുദിനം ബുദ്ധിമുട്ടേറി വരികയാണ്. വിപണിയിലെ അസ്ഥിരത, കൂടുതല്‍ തുറന്ന വിപണി, ഉല്‍പ്പന്നത്തിന്റെ ആയുസ് കുറയുന്നത് എന്നതൊക്കെ ഇതിന് കാരണമാകുന്നുണ്ട്. നമ്മുടെ ബിസിനസ് നടത്തിപ്പില്‍ എവിടെയാണ് പിഴവെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അത് തിരുത്താന്‍ പറ്റിയില്ലെങ്കില്‍ ബിസിനസിന്റെ പരാജയ സാധ്യത തീര്‍ച്ചയായും ഉയരും.